വീണ്ടും 'യവനിക' ഉയരുമ്പോള്‍
സീന്‍ നമ്പര്‍ 1.
ഭാവനാ തിയേറ്റേഴ്സ്. പുറം. പ്രഭാതം. 'ഭാവനാ തിയേറ്റേഴ്സ്' എന്ന നാടകക്കമ്പനിയുടെ ഓഫീസും റിഹേഴ്സല്‍ ക്യാമ്പും ചേര്‍ന്നുള്ള സാമാന്യം വലിയ കെട്ടിടത്തിണ്റ്റെ ഉയരെ നിന്നുള്ള ദൃശ്യം. കെട്ടിടത്തിണ്റ്റെ ഭിത്തികളും മതിലുകളും രാത്രിമഴയില്‍ നനഞ്ഞിട്ടുണ്ട്. മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നു. കെട്ടിടത്തിണ്റ്റെ ഓരം ചേര്‍ന്ന് കിടക്കുന്ന കമ്പനിവക ബസ്സിണ്റ്റെ മുകളില്‍ കനി എന്ന ജോലിക്കാരന്‍ നാടക സാമഗ്രികളും മറ്റും കയറ്റിക്കൊണ്ടിരിക്കുന്നു. വഴിയില്‍ നിന്നും ഒരു അംബാസിഡര്‍ കാര്‍ ഗേറ്റുകടന്നു മുറ്റത്തു വന്നു നില്‍ക്കുന്നു. നാടകക്കമ്പനിയുടമയായ വക്കച്ചന്‍ ഒരു ബ്രീഫ്കേസുമായി കാറില്‍ നിന്നും ഇറങ്ങുന്നു. വക്കച്ചന്‍: (ഡ്രൈവറോട്) വണ്ടി വീട്ടില്‍ കൊണ്ടിട്ടിട്ട് താക്കോല് അവിടെ കൊടുത്തിട്ട് നീ പൊയ്ക്കോ. കാറ് തിരിച്ചുപോകുന്നു. വക്കച്ചന്‍ കെട്ടിടത്തിനുള്ളിലേക്ക് നടക്കുന്നു.
മലയാള സിനിമയില്‍ വഴിത്തിരിവായ 'യവനിക' എന്ന ചലച്ചിത്രം തുടങ്ങുന്നതിങ്ങനെയാണ്. നാടകം പശ്ചാത്തലമാക്കി കെ ജി ജോര്‍ജ് ഒരുക്കിയ ഈ ചിത്രം പലകുറി മലയാള ചലച്ചിത്രലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. ഭാവനാ തീയേറ്റേഴ്സിലെ അംഗമായ തബലിസ്റ്റ് അയ്യപ്പണ്റ്റെ തിരോധാനം കൊലപാതകമാണെന്ന് തെളിയുകയും ഒടുവില്‍ ഇന്‍സ്പെക്ടര്‍ ജേക്കബ് ഈരാളി നാടകനടി രോഹിണിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതോടെ പ്രേക്ഷകണ്റ്റെ മനസില്‍ യവനിക വീണെങ്കിലും ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ കുറ്റാന്വേഷണ 'കഥ'യുടെ ചുരുളഴിഞ്ഞിട്ടില്ല. അയ്യപ്പനായി ഗോപിയും ഇന്‍സ്പെക്ടറായി മമ്മൂട്ടിയും രോഹിണിയായി ജലജയും അഭിനയത്തിണ്റ്റെ വേറിട്ട മുഖങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച് യവനികയുടെ യശ്ശസ് ഉയര്‍ത്തിയപ്പോഴും ഒരു ചോദ്യം ബാക്കി... ആരാണ് യവനികയുടെ തിരക്കഥയെഴുതിയത്?.
1982-ല്‍ മലയാള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം യവനികയിലൂടെ എസ് എല്‍പുരം സദാനന്ദനും കെ ജി ജോര്‍ജ്ജും പങ്കിട്ടു. അച്ഛന്‍ മാത്രമായെഴുതിയ തിരക്കഥയില്‍ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് സ്വന്തം പേര് തിരുകി കയറ്റുകയായിരുന്നുവെന്ന് എസ് എല്‍പുരത്തിണ്റ്റെ മക്കള്‍ ഉയര്‍ത്തിയ ആരോപണം നിലനില്‍ക്കെ 2007-ല്‍ യവനികയുടെ തിരക്കഥ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ തിരക്കഥാ കൃത്തിണ്റ്റെ പേരിണ്റ്റെ സ്ഥാനത്ത് എസ് എല്‍പുരം സദാനന്ദന്‍ ഒഴിവാക്കപ്പെട്ടു. സിനിമയുടെ ഒടുക്കം വരെ സസ്പെന്‍സ് നിറഞ്ഞുനിന്ന യവനിക, അഭ്രപാളിക്ക് പുറത്തുള്ള തിരക്കഥയിലും അതേ സസ്പെന്‍സ് തന്നെയാണ് തുടരുന്നത്. കുറ്റാന്വേഷണത്തിനൊടുവില്‍ സിനിമയിലെ കഥയ്ക്ക് പരിസമാപ്തിയുണ്ടായെങ്കിലും ജീവിതത്തിലെ കഥയുടെ യവനിക ഉയര്‍ന്നിട്ടേയുള്ളൂ.
കെ ജി ജോര്‍ജ് പറയുന്നു: "തിരക്കഥ ഒറ്റയ്ക്ക് തന്നെ എഴുതി പൂര്‍ത്തിയാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആലപ്പുഴയിലെ തിരക്കൊഴിഞ്ഞ ഒരു ടി ബിയില്‍ താമസിച്ച് സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലത്തീഫിനോട് (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) പറഞ്ഞു. സംഭാഷണങ്ങള്‍ എഴുതാന്‍ ഒരാളെ വേണം. അങ്ങനെയാണ് ആലപ്പുഴ ജില്ലക്കാരനായ എസ് എല്‍പുരം സദാനന്ദന്‍ യവനികയുമായി ബന്ധപ്പെടുന്നത്. അദ്ദേഹം ഒരുമാസം സമയം ചോദിച്ചു. ഞാന്‍ സ്ക്രിപ്റ്റ് തയ്യാറാക്കി എസ് എല്‍പുരത്തെ ഏല്‍പ്പിച്ച് മടങ്ങിപ്പോയി. കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയ സ്ക്രിപ്റ്റുമായി തിരുവനന്തപുരത്തെത്തി. മുന്നൂറ്റമ്പതോളം പേജ് വരുന്ന വലിയൊരു സ്ക്രിപ്റ്റായിരുന്നു അത്. ഹെന്‍ട്രി (നിര്‍മ്മാതാവ്) അടക്കം ഞങ്ങളെല്ലാവരും അതുവായിച്ചു. എല്ലാവര്‍ക്കും അതിഷ്ടമായി. വിശേഷിച്ചും ഡയലോഗ് ഫോമേഷന്‍ ഒന്നാന്തരമായിരുന്നു... "
തിരക്കഥ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോഴാണ് അച്ഛണ്റ്റെ പേര് ഒഴിവാക്കിയത് അറിഞ്ഞതെന്ന്് എസ് എല്‍ പുരത്തിണ്റ്റെ മക്കള്‍. അവര്‍ മാതൃഭൂമിയുമായി ബന്ധപ്പെട്ടു. മാതൃഭൂമി ബുക്ക്സ് മാനേജര്‍ ഒ കെ ജോണി എസ് എല്‍പുരത്തിണ്റ്റെ ഭാര്യ ഓമനാ സദാനന്ദന് എഴുതിയ കത്തില്‍ വിവരിക്കുന്നത്: "ഈ കൃതിയുടെ രചയിതാവ് താനാണെന്ന് ശ്രീ. കെ ജി ജോര്‍ജ്ജിനെ പോലുള്ള ആദരണീയനായ ഒരു പ്രമുഖ വ്യക്തി പറഞ്ഞാല്‍ അവിശ്വസിക്കേണ്ടതില്ലല്ലോ. തിരക്കഥയുടെ കര്‍തൃത്വത്തെപ്പറ്റി നിങ്ങള്‍ക്കുള്ള ആവലാതി ശ്രീ. ജോര്‍ജ്ജിണ്റ്റെ ശ്രദ്ധയില്‍പ്പെടുത്താം... "
എസ് എല്‍പുരത്തിണ്റ്റെ മക്കള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍: 1982-ല്‍ യവനികയുടെ തിരക്കഥയ്ക്ക് എസ് എല്‍പുരത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ശ്രീ. ജോര്‍ജ്ജ് എതിര്‍ക്കാതിരുന്നത് എന്തുകൊണ്ട്?. മാധ്യമങ്ങളിലും എസ് എല്‍പുരം നല്‍കിയിട്ടുള്ള ലേഖനങ്ങളിലും അഭിമുഖങ്ങളിലും യവനികയുടെ തിരക്കഥാ കൃത്താണെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ല?. എസ് എല്‍പുരം ജീവിച്ചിരുന്നപ്പോള്‍ എന്തുകൊണ്ട് കെ ജി ജോര്‍ജ്ജ് പുസ്തകം പ്രസിദ്ധീകരിച്ചില്ല?. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന തിരക്കഥയില്‍ സംഭാഷണം ഉള്‍പ്പെടുത്താന്‍ എസ് എല്‍പുരത്തിണ്റ്റെ കുടുംബത്തിണ്റ്റെ അനുവാദം വാങ്ങിയിട്ടുണ്ടോ?. യവനികയുടെ 25-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അതിണ്റ്റെ തിരക്കഥ-സംഭാഷണം എഴുതിയ ആളുടെ വീട്ടിലേക്ക് ക്ഷണക്കത്തോ അറിയിപ്പോ നല്‍കാതിരുന്നത് എന്തുകൊണ്ട്?. ഈ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോഴും സെന്‍സറിന് പോയപ്പോഴും ഉണ്ടായിരുന്ന 'തിരക്കഥ-എസ് എല്‍പുരം, കെ ജി ജോര്‍ജ്ജ്' എന്ന ടൈറ്റില്‍കാര്‍ഡ് ഇന്നുള്ള പ്രിണ്റ്റുകളില്‍ നിന്നും സി ഡികളില്‍ നിന്നും അപ്രത്യക്ഷമായതെങ്ങനെ?.
ഈ ചോദ്യങ്ങള്‍ക്ക് ജോര്‍ജ്ജ് പറഞ്ഞ മറുപടികള്‍ അവരെ തൃപ്തരാക്കുന്നില്ല. പത്രസമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ ജോര്‍ജ്ജ് തുറന്നു പറയണമെന്നാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ കൂടിയായ ജയസൂര്യയുടെയും ജയസോമയുടെയും ആവശ്യം.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തില്‍ ബിരുദമെടുത്ത ശേഷം രാമുകാര്യാട്ടിനൊപ്പം സംവിധാന സഹായിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന കെ ജി ജോര്‍ജ്ജ് തണ്റ്റെ ആദ്യചിത്രമായ സ്വപ്നാടനത്തിലൂടെ സംസ്ഥാന സര്‍ക്കാരിണ്റ്റെ ബഹുമതി നേടി പ്രതിഭ തെളിയിച്ച വ്യക്തിയാണ്. ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍, രാപ്പാടികളുടെ ഗാഥ, ഇരകള്‍, മറ്റൊരാള്‍, കോലങ്ങള്‍, മേള, ആദാമിണ്റ്റെ വാരിയെല്ല്, ഇലവങ്കോട് ദേശം തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ ആ പ്രതിഭ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അങ്ങനെയൊരാള്‍ ആരുടെയെങ്കിലും തിരക്കഥ സ്വന്തം പേരിലാക്കുമോ എന്ന് സിനിമാലോകം സംശയിക്കുന്നു.
അതേസമയം 1967-ല്‍ ദേശീയ അവാര്‍ഡ് തുടങ്ങിയ ആദ്യവര്‍ഷം തന്നെ 'അഗ്നിപുത്രിയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടി തണ്റ്റെ മികവ് തെളിയിക്കാന്‍ എസ് എല്‍പുരത്തിനും കഴിഞ്ഞിട്ടുണ്ട്. ചെമ്മീന്‍, കാവ്യമേള തുടങ്ങിയ തിരക്കഥകള്‍ക്ക് പ്രസിഡണ്റ്റിണ്റ്റെ സ്വര്‍ണ്ണമെഡലും വെള്ളിമെഡലും എസ് എല്‍പുരത്തിന് ലഭിച്ചതും തിരക്കഥാകൃത്തെന്ന നിലയിലുള്ള അംഗീകാരമായിരുന്നു. അതുകൊണ്ടു തന്നെ എസ് എല്‍പുരത്തിനെ പോലുള്ള ഒരു തിരക്കഥാകൃത്ത് തണ്റ്റെ കൃതി മറ്റൊരാളുടേതാണെന്ന് അംഗീകരിക്കാന്‍ മടിക്കുമെന്ന് പറയുന്നതും ഇതേ സിനിമാ ലോകം തന്നെയാണ്.
മലയാള സിനിമയുടെ ദൃശ്യവത്ക്കരണത്തില്‍ സ്വന്തമായൊരു ഭാഷ സൃഷ്ടിച്ചെടുത്ത കെ ജി ജോര്‍ജും 130-ഓളം ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയ എസ് എല്‍പുരം സദാനന്ദന് വേണ്ടി അദ്ദേഹത്തിണ്റ്റെ മക്കളും വിവാദത്തിണ്റ്റെ ഇരുപക്ഷത്തും നിലയുറപ്പിക്കുമ്പോള്‍ 'യവനിക'ക്ക് ആസ്വാദനത്തിണ്റ്റെ പുതിയതലങ്ങള്‍ രൂപപ്പെടുന്നു. യവനികയുടെ നിര്‍മ്മാതാവ് ഹെന്‍ട്രി ഫെര്‍ണാണ്ടസും ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ അവര്‍ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇനി വായനക്കാര്‍ തീരുമാനിക്കുക: 'ഇതില്‍ ഏതാണ് സത്യം?'. ഇടവേളക്ക് ശേഷം യവനിക വീണ്ടും ഉയരും...
No comments:
Post a Comment