കുഞ്ഞമ്മയുടെ പിറന്നാളിന്‌ പതിവ്‌ തെറ്റാതെ കുഞ്ഞൂഞ്ഞ്‌


ജന്‍മദിനത്തിണ്റ്റെ നിറവില്‍ മധുരത്തോടൊപ്പം സ്നേഹവും വിളമ്പി 'കുഞ്ഞമ്മ' ആതിഥേയയായപ്പോള്‍ അതിഥികളില്‍ മുഖ്യനായി 'കുഞ്ഞൂഞ്ഞെ'ത്തി. വിപ്ളവ പോരാട്ടങ്ങളിലൂടെ വീരഗാഥ രചിച്ച്‌ നാട്ടാരുടെ കുഞ്ഞമ്മയായ കെ ആര്‍ ഗൌരിയമ്മയ്ക്ക്‌ മിഥുനമാസത്തിലെ തിരുവോണനാളില്‍ 89-ാം പിറന്നാള്‍ ആഹ്ളാദമായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗൌരിയമ്മയുടെ പിറന്നാളിന്‌ മധുരമുണ്ണാന്‍ എത്തുന്ന ഉമ്മന്‍ചാണ്ടി ഇക്കുറിയും ആ പതിവ്‌ തെറ്റിച്ചില്ല. ഇന്നലെ ആലപ്പുഴയിലെ ചാത്തനാട്ടുള്ള ഗൌരിയമ്മയുടെ സ്വന്തം വീട്ടില്‍ വൈകുന്നേരം അഞ്ച്‌ മണിയോടെയാണ്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അപ്രതീക്ഷിതമായി കയറിവന്നത്‌. കെ സി വേണുഗോപാല്‍ എം എല്‍ എ, ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ എ എ ഷുക്കൂറ്‍ എന്നിവരോടൊപ്പം എത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ അകത്തെ മുറിയില്‍ നിന്ന്‌ ഓടിയെത്തിയ ഗൌരിയമ്മ ഇന്നലെ കൂടുതല്‍ ഊര്‍ജ്ജസ്വലയായിരുന്നു. പ്രതിപക്ഷ നേതാവ്‌ ആശംസ നേരുന്നതിന്‌ മുമ്പുതന്നെ ഗൌരിയമ്മ ഉമ്മന്‍ചാണ്ടിയോട്‌ ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞത്‌ കണ്ടുനിന്നവരില്‍ ചിരിയുണര്‍ത്തി. അതിഥികളും ആ ചിരിയില്‍ പങ്കുചേര്‍ന്നു. ആരെയും ക്ഷണിച്ചില്ലെങ്കിലും എണ്റ്റെ പിറന്നാള്‍ ആരുമറിയാതെ പോവില്ലെന്ന്‌ കുശലം പറഞ്ഞ കുഞ്ഞമ്മ അതിഥികളെ അകത്തെ ഭക്ഷണമുറിയിലേയ്ക്ക്‌ വാത്സല്യത്തോടെ ക്ഷണിച്ചു. ഉച്ചക്ക്‌ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം പിറന്നാള്‍ സദ്യക്ക്‌ വിളമ്പിയ ഗൌരിയമ്മ, പക്ഷെ വൈകുന്നേരം എത്തിയ കുഞ്ഞൂഞ്ഞിന്‌ വേണ്ടി കരിമീന്‍ പപ്പാസും അമ്പലപ്പുഴ പാല്‍പായസവും അധികമായി കരുതിയിരുന്നു. ബ്രെഡും കറികളും പ്ളാസ്റ്റിക്‌ തൂശനിലയില്‍ വിളമ്പി ഗൌരിയമ്മയും അവരോടൊപ്പം ഇരുന്നു. അടുക്കളയില്‍ നിന്നും വിഭവങ്ങള്‍ കൊണ്ടുവരാന്‍ വൈകിയപ്പോള്‍ അകത്തേയ്ക്ക്‌ നോക്കി വഴക്കുപറഞ്ഞ ഗൌരിയമ്മയുടെ മുഖത്ത്‌ തെളിഞ്ഞത്‌ സാധാരണവീട്ടമ്മയുടെ ആതിഥേയ മര്യാദയായിരുന്നു. ജനപ്രതിനിധിയുടെ തിരക്കില്‍നിന്നൊഴിഞ്ഞ്‌ ഗൌരിയമ്മ പിറന്നാള്‍ മധുരം വിളമ്പുന്നത്‌ ഇത്‌ രണ്ടാം തവണയാണ്‌. ൧൯൮൦-ന്‌ ശേഷം തുടര്‍ച്ചയായ തെരഞ്ഞെടുപ്പ്‌ വിജയങ്ങളുമായി തലസ്ഥാനനഗരിയില്‍ തിരക്കിലായ ഗൌരിയമ്മയ്ക്ക്‌ സ്വന്തം വീടിണ്റ്റെ സ്വച്ഛതയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നന്നേ കുറവായിരുന്നു. ഭക്ഷണത്തിന്‌ ശേഷം പുറത്തിറങ്ങിയ ഗൌരിയമ്മയെയും ഉമ്മന്‍ചാണ്ടിയെയും മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. അവരോട്‌ രാഷ്ട്രീയവും സാമൂഹികവുമായ പലകാര്യങ്ങളും ഇരുവരും സംസാരിച്ചു. ഇതിനിടയില്‍ ഗൌരിയമ്മയെ താന്‍ ആദ്യമായി കണ്ടതിനെക്കുറിച്ച്‌ ഉമ്മന്‍ചാണ്ടിയും വാചാലനായി. 'ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ നിയമസഭാ സമ്മേളനം കാണാന്‍ നിയമസഭയിലെത്തിയപ്പോഴാണ്‌ ഗൌരിയമ്മയെ ആദ്യമായി കണ്ടത്‌. അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോയുടെ ചോദ്യങ്ങള്‍ക്ക്‌ ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന ഗൌരിയമ്മ. പിന്നീട്‌ ഞാന്‍ കെ എസ്‌ യു പ്രസിഡണ്റ്റായിരുന്ന കാലത്ത്‌ തിരുവനന്തപുരത്ത്‌ നടത്തിയ പ്രകടനത്തിനിടയില്‍ പെട്ടുപോയ ഗൌരിയമ്മയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചപ്പോള്‍ അവിടെനിന്ന്‌ പറഞ്ഞയച്ചതും ഞാനായിരുന്നു'- ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ എല്ലാം താന്‍ ഓര്‍ക്കുന്നുവെന്ന്‌ ഗൌരിയമ്മയും തലയാട്ടി സമ്മതിച്ചു. രണ്ടുമണിക്കൂറോളം കുഞ്ഞമ്മയുടെ വീട്ടില്‍ ചെലവഴിച്ചശേഷമാണ്‌ ഉമ്മന്‍ചാണ്ടി തിരികെ മടങ്ങിയത്്‌. രാവിലെ മുതല്‍ തന്നെ ഗൌരിയമ്മയ്ക്ക്‌ പിറന്നാള്‍ ആശംസകളുടെ പ്രവാഹമായിരുന്നു. ജെ എസ്‌ എസ്‌ നേതാക്കളായ കെ കെ ഷാജു എം എല്‍ എ, രാജന്‍ബാബു, ഉമേഷ്‌ ചള്ളിയില്‍ തുടങ്ങിയവര്‍ ൮൮ റോസപ്പൂക്കള്‍ കൊണ്ടു തീര്‍ത്ത പൂമാല ഗൌരിയമ്മയെ അണിയിച്ചാണ്‌ ജന്‍മദിനാഘോഷത്തിന്‌ തുടക്കം കുറിച്ചത്‌. പിന്നീട്‌ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും നാട്ടുകാരും പിറന്നാളില്‍ പങ്കുചേര്‍ന്നു. റോട്ടറി ക്ളബ്‌ ഹാളില്‍ നാട്ടുകാര്‍ക്ക്‌ വേണ്ടി പിറന്നാള്‍ സദ്യയൊരുക്കാനും കുഞ്ഞമ്മ മറന്നില്ല. അരൂരില്‍ ഗൌരിയമ്മയോട്‌ അങ്കം വെട്ടിക്കയറിയ എ എം ആരിഫ്‌ എം എല്‍ എയും രാഷ്ട്രീയ വൈര്യം മറന്ന്‌ ജന്‍മദിനാശംസകള്‍ നേരാന്‍ ചാത്തനാട്ടെ വീട്ടിലെത്തിയിരുന്നു. നാട്ടുകാരുടെ സ്നേഹം നേടാന്‍ ഇനിയും തനിക്കേറെനാള്‍ ജീവിക്കണമെന്ന്‌ അതിഥികളുടെ മുന്നില്‍ ആഗ്രഹം പ്രകടിപ്പിച്ച കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതക്ക്‌ സ്നേഹവായ്പിണ്റ്റെ ഒരു പിറന്നാള്‍ കൂടി...

No comments: