ടി വി തോമസിണ്റ്റെ സ്മാരകം വിവാദമാകുന്നതെങ്ങനെ?


പേര്‌: മാക്സണ്‍ തോമസ്‌,
വയസ്‌: 15
പിതാവിണ്റ്റെ പേര്‌: ടി വി തോമസ്‌,
പിതാവിണ്റ്റെ ജോലി: ചെയര്‍മാന്‍.
എസ്‌ എസ്‌ എല്‍ സി ബുക്കിണ്റ്റെ മൂന്നാംപേജില്‍ കറുത്തമഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിലാസം ആരുംകാണാതിരിക്കാന്‍ മാക്സണ്‍ ഒരുപാട്‌ ബുദ്ധിമുട്ടിയിട്ടുണ്ട്‌. അര്‍ഹിക്കാത്തത്‌ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ കുറ്റബോധമായിരുന്നു മാക്സണ്റ്റെയുള്ളില്‍. നഗരസഭയുടെ ചെയര്‍മാനാണ്‌ തണ്റ്റെ പിതാവെന്ന്‌ മാക്സണ്‍ ആരോടും പറഞ്ഞില്ല. എന്നിട്ടും അച്ഛണ്റ്റെ പേരില്‍ പലരും മാക്സണെ തിരിച്ചറിഞ്ഞപ്പോള്‍ അമ്മ ലൂസിയാമ്മയുടെ കണ്ണില്‍ നിന്നിറ്റുവീണ തുള്ളികള്‍ മകണ്റ്റെ മൂര്‍ദ്ധാവിനെ പലകുറി നനച്ചിട്ടുണ്ട്‌. നെഞ്ചോട്‌ ചേര്‍ത്ത്നിര്‍ത്തി മകനോട്‌ അപ്പോഴെല്ലാം ലൂസിയാമ്മ പറയും "അച്ചായന്‍ നല്ലവനാണ്‌". ചെയര്‍മാന്‍ പദവിയില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുന്നണി പോരാളിയായും ജനനേതാവായും മന്ത്രിയായും പിതാവ്‌ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍, അതെല്ലാം മാക്സനെന്ന മകന്‌ ദൂരക്കാഴ്ചകളായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ വാരിക്കുന്തവുമേന്തി മുന്നില്‍ നിന്ന്‌ പടനയിച്ച ടി വി തോമസ്‌ എന്ന വിപ്ളവകാരിയുടെ ചരിത്രം രേഖപ്പെടുത്താത്ത മകനായി ജീവിക്കുന്ന മാക്സണ,്‌ പ്രായം ഇപ്പോള്‍ അറുപതായി. കെ ആര്‍ ഗൌരിയമ്മയെ വിവാഹം കഴിക്കുന്നതിന്‌ എത്രയോ മുമ്പ്തന്നെ ടി വിക്ക്‌ ജനിച്ച മകനാണ്‌ മാക്സണ്‍. ലൂസിയാമ്മയെന്ന സുന്ദരിക്കുട്ടിയില്‍ ടി വി തോമസിന്‌ തോന്നിയ അനുരാഗത്തിണ്റ്റെ പ്രതീകം. ഒരിക്കലെങ്കിലും ടി വിയെ നേരില്‍ കണ്ടിട്ടുള്ളവര്‍ മാക്സണെയും തിരിച്ചറിയും. "സഖാവ്‌ ടി വി"യുടെ ജീവിക്കുന്ന സ്മാരകമായി. 1977 മാര്‍ച്ച്‌ 26-ന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞ ടി വി തോമസിണ്റ്റെ പേരില്‍ ഒരു സ്മാരകം പോലും പടുത്തുയര്‍ത്താന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ മാക്സണ്‍ ഉയര്‍ത്തിയ പ്രതിഷേധ സ്വരത്തില്‍ നിന്നാണ്‌ വീണ്ടും ടി വി തോമസ്‌ ചര്‍ച്ചകളില്‍ നിറയുന്നത്‌. ഈ ചര്‍ച്ചകളില്‍ കെ ആര്‍ ഗൌരിയമ്മയും ലൂസിയാമ്മയും മാക്സണും ടി ജെ ആഞ്ചലോസും ചെറിയാന്‍ കല്‍പ്പകവാടിയും ടി പുരുഷോത്തമനും ഒക്കെയുണ്ടെങ്കിലും അവരെക്കാള്‍ ഉയരത്തില്‍ മറ്റൊരാളുണ്ട്‌. അജയന്‍ കാട്ടുങ്കല്‍. ടി വി തോമസിണ്റ്റെ സ്മാരകത്തിന്‌ വേണ്ടി ശില്‍പ്പം നിര്‍മ്മിച്ച്‌ ഒടുവില്‍ പാര്‍ട്ടിക്കാരുടെ ശത്രുവായി മാറിയ ശില്‍പ്പി. ആലപ്പുഴക്കാരനായ ടി വി തോമസിണ്റ്റെ സ്മാരകം ആലപ്പുഴയില്‍ തന്നെ വേണമെന്ന തൊഴിലാളികളുടെ ആഗ്രഹം സഫലമാകുന്നതിന്‌ തൊട്ടുമുമ്പാണ്‌ ശില്‍പ്പി 'സഖാവിണ്റ്റെ' പേരില്‍ കടബാധ്യതയുമായി വാര്‍ത്തകളില്‍ നിറഞ്ഞത്‌. ടി വിയുടെ ഇന്നുവരെ ആരും കാണാത്ത ശില്‍പ്പത്തിണ്റ്റെ അവസാന മിനുക്കുപണികളില്‍ മുഴുകിയിരിക്കുന്ന അജയന്‍ കാട്ടുങ്കല്‍ അങ്ങനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ശത്രുവായി. എം എന്‍ ഗോവിന്ദന്‍ നായര്‍ക്കും ആര്‍ സുഗതനുമെല്ലാം സ്മാരകം നിര്‍മ്മിച്ച പാര്‍ട്ടിക്ക്‌ ടി വിയുടെ പ്രതിമനിര്‍മ്മിച്ചതിണ്റ്റെ പേരില്‍ തന്നോടെന്തിന്‌ ശത്രുതയെന്ന്‌ അജയന്‌ ഇനിയുമറിയില്ല. നാലുവര്‍ഷം മുമ്പാണ്‌ ശില്‍പ്പകലയില്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ അവാര്‍ഡ്‌ ജേതാവായ അജയന്‍ ടി വിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. സുഹൃത്തിണ്റ്റെ കലവൂരിലുള്ള വീട്ടിലെ പണിപ്പുരയില്‍ ശില്‍പ്പം ടി വിയുടെ രൂപത്തിലേക്ക്‌ പരിണമിക്കുന്നത്‌ അജയന്‍ പാര്‍ട്ടിനേതാക്കളെ അറിയിച്ചിരുന്നു. ശില്‍പ്പം പൂര്‍ണ്ണരൂപത്തില്‍ ആകുന്നതുവരെ ആരെയും കാട്ടില്ലെന്ന ആദര്‍ശം മാറ്റിവെച്ച്‌ നേതാക്കളെ പണിപ്പുരയിലേക്ക്‌ ക്ഷണിച്ചു. അപ്പോഴൊന്നും പ്രതിമ കാണാന്‍ അവര്‍ എത്തിയില്ല. നല്ലൊരു തുക നല്‍കി പ്രതിമ ഏറ്റെടുക്കുമെന്നും കണ്ണായ സ്ഥലത്ത്‌ സ്മാരകമായി സ്ഥാപിക്കുമെന്നും നേതാക്കള്‍ നല്‍കിയ വാക്കുകള്‍ പ്രചോദനമാക്കി അജയന്‍ ജോലി തുടര്‍ന്നു.
ജയരാജിണ്റ്റെ സിനിമകളില്‍ സ്ഥിരം കലാസംവിധായകനായ അജയന്‌ അതില്‍നിന്നുള്ള പ്രതിഫലം ശില്‍പ്പ നിര്‍മ്മാണത്തിന്‌ വഴിമാറ്റാന്‍ മടിയില്ലായിരുന്നു. എന്നിട്ടും സാമ്പത്തിക ബാധ്യത തലയില്‍ ഭാരമായി. എത്രയും വേഗം വീട്ടില്‍ നിന്ന്‌ പ്രതിമ മാറ്റണമെന്ന്‌ സുഹൃത്ത്‌ ആവശ്യപ്പെടുന്നതുവരെ ടി വിയുടെ ശില്‍പ്പം അജയന്‌ തലവേദനയായിരുന്നില്ല. പണത്തിന്‌ പുറമെ സ്ഥലവും പുതിയ പ്രശ്നമായി വന്നപ്പോഴാണ്‌ പാര്‍ട്ടിനേതാക്കളെ കാണാന്‍ അജയന്‍ തീരുമാനിച്ചത്‌. അതിന്‌ തൊട്ടുമുമ്പുള്ള ദിവസം, ടി വി തോമസിണ്റ്റെ 30 -ാം ചരമവാര്‍ഷികം അജയണ്റ്റെ നിര്‍ഭാഗ്യത്തിണ്റ്റെ തുടക്കമായിരുന്നു. ആലപ്പുഴയില്‍ സി പി ഐ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത്‌ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. അദ്ദേഹം അന്ന്‌ ടി വി തോമസിനെ കുറിച്ചുള്ള അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയെങ്കിലും ടി വി തോമസിണ്റ്റെ ഭാര്യയായിരുന്ന ഗൌരിയമ്മയെ വല്ലാതെ നോവിച്ചു. അടുത്ത ദിവസം ഗൌരിയമ്മ വെളിയത്തിനെതിരെ രംഗത്തുവന്നു. ടി വി തോമസിനെ വിറ്റ്‌ കാശാക്കിയവരാണ്‌ സി പി ഐക്കാരെന്ന അപ്രിയ സത്യവും ഗൌരിയമ്മ വെളിപ്പെടുത്തിയതോടെ ടി വി തോമസിണ്റ്റെ പേരിലുള്ള വാഗ്വാദങ്ങളും പാര്‍ട്ടിക്കുള്ളില്‍ അഗ്നിജ്വാലകളായി. ഈ സമയത്താണ്‌ അജയന്‍ നിര്‍മ്മിച്ച ടി വി തോമസിണ്റ്റെ ശില്‍പ്പത്തെക്കുറിച്ച്‌ ചര്‍ച്ചകള്‍ ഉയര്‍ന്നത്‌. ഞങ്ങള്‍ക്ക്‌ ആ ശില്‍പ്പം വേണ്ടെന്ന നിലയിലേക്ക്‌ പാര്‍ട്ടിയുടെ നേതാക്കള്‍ സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ അജയന്‌ പലതും വെളിപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല.
സി പി ഐയുടെ ആലപ്പുഴ ജില്ലാസെക്രട്ടറി ടി പുരുഷോത്തമനാണ്‌ പ്രതിമയുടെ പേരിലുള്ള വിവാദത്തിന്‌ ആദ്യം തിരികൊളുത്തിയത്‌. ടി വി തോമസിണ്റ്റെ പ്രതിമ നിര്‍മ്മിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പഠിക്കാനായി ആരെങ്കിലും നിര്‍മ്മിച്ച ശില്‍പ്പം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതോടെ ശില്‍പ്പിയുടെ ഹൃദയത്തിന്‌ മുറിവേറ്റു. സ്മാരകം സ്ഥാപിക്കുന്ന ദിനത്തില്‍ ശില്‍പ്പിക്ക്‌ രണ്ട്പവണ്റ്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്നുവരെ പറഞ്ഞിരുന്നവര്‍ എന്തിനാണ്‌ മലക്കംമറിയുന്നതെന്നും അജയന്‌ പിടിയില്ല. ഇതിനകം 1.85 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്ന ശില്‍പ്പി, തന്നോട്‌ പ്രതിമ നിര്‍മ്മിക്കാന്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവരാണ്‌ ഏല്‍പ്പിച്ചതെന്ന്‌ വെളിപ്പെടുത്തി. സി പി ഐ നേതാക്കളായ ടി ജെ ആഞ്ചലോസും വി ജെ ആണ്റ്റണിയും ആവശ്യപ്പെട്ടതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ താന്‍ നിര്‍മ്മാണം തുടങ്ങിയതെന്ന്‌ ശില്‍പ്പി പറയുന്നു. ശില്‍പ്പകലയില്‍ ദേശീയ ഡിപ്ളോമ നേടിയ അജയന്‍ കാട്ടുങ്കല്‍ നേരത്തെതന്നെ ഈ രംഗത്ത്‌ പ്രശസ്തനാണ്‌. 2001-ല്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ ചിത്രകലാ അവാര്‍ഡ്‌, അതേവര്‍ഷം തന്നെ ബിഷപ്പ്‌ മാങ്കുഴിക്കരി സ്മാരക അവാര്‍ഡ്‌, 2004-ല്‍ ശില്‍പ്പകലയില്‍ സംസ്ഥാന സര്‍ക്കാരിണ്റ്റെ അവാര്‍ഡ,്‌ 2006-ല്‍ കലാ സംവിധായകനുള്ള ചലച്ചിത്ര അവാര്‍ഡ്‌ എന്നിവ നേടിയ അജയന്‌ ടി വി തോമസിണ്റ്റെ പ്രതിമയുണ്ടാക്കി ശില്‍പ്പകല പഠിക്കേണ്ട കാര്യമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. 60,000 രൂപ കൂടിയുണ്ടെങ്കിലെ ശില്‍പ്പം പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന്‌ അജയന്‍ വ്യക്തമാക്കിയപ്പോള്‍ വെങ്കലപ്രതിമയായിരുന്നുവെങ്കില്‍ പാര്‍ട്ടി ഏറ്റെടുത്തേനയെന്ന മറുപടിയാണ്‌ നേതാക്കള്‍ നല്‍കിയത്‌. ഈ പ്രതിമയുടെ അച്ചുണ്ടാക്കി അതില്‍ വെങ്കലമുരുക്കി ഒഴിച്ചാല്‍ ശില്‍പ്പം വെങ്കലമാകുമെന്ന്‌ ശില്‍പ്പി പറഞ്ഞപ്പോള്‍ അതവര്‍ കാര്യമായെടുത്തില്ല. വിപ്ളവ പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ടി വി തോമസിനടൊപ്പം നിലകൊണ്ട വര്‍ഗ്ഗീസ്‌ വൈദ്യണ്റ്റെ മകനെ ഈ വിവാദം വല്ലാതെ ഉലച്ചു. അതുകൊണ്ടാണ്‌ വര്‍ഗ്ഗീസ്‌ വൈദ്യണ്റ്റെ മകനും തിരക്കഥാകൃത്തുമായ ചെറിയാന്‍ കല്‍പ്പകവാടി, ടി വി തോമസിണ്റ്റെ മകനായ മാക്സണുമായി അജയണ്റ്റെ വീട്ടിലെത്തി പ്രതിമ സന്ദര്‍ശിച്ചത്‌. പന്ത്രണ്ടടി ഉയരമുളള പ്രതിമയുടെ കണ്ണിലും മൂക്കിലും ചെവിയിലും പഴുതാരകള്‍, ശരീരത്തില്‍ കാക്കയുടെ കാഷ്ഠം.... മുപ്പത്‌ വര്‍ഷം മുമ്പ്‌ മരിച്ച പിതാവിണ്റ്റെ രൂപം പ്രതിമയിലൂടെ കണ്‍മുന്നില്‍ നിറഞ്ഞതിണ്റ്റെ ആഹ്ളാദം അതോടെ മാക്സണ്‍ മറന്നു. പാര്‍ട്ടിക്ക്‌ വേണ്ടാത്ത ടി വിയുടെ പ്രതിമ തൊഴിലാളി വര്‍ഗ്ഗത്തിന്‌ വേണം. മാക്സണ്റ്റെ തീരുമാനത്തിന്‌ ചെറിയാനും പിന്തുണ നല്‍കി. പക്ഷെ ഇതിനോട്‌ ശില്‍പ്പി യോജിച്ചില്ല. ഈ പ്രതിമ ടി വിയുടെ സ്മാരകമായി സ്ഥാപിക്കുമ്പോഴാണ്‌ തണ്റ്റെ കര്‍മ്മം പൂര്‍ത്തിയാകുകയെന്ന്‌ അജയന്‍ പറയുന്നു. ഇ എം എസ്‌ മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ്‌ മന്ത്രിയായി ആലപ്പുഴയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‌ അഭിമാനമായ ടി വി തോമസിണ്റ്റെ സ്മാരകം ഏറ്റെടുക്കാന്‍ പൌരാവലി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ ശില്‍പ്പിയോടുള്ള സഹതാപം കൊണ്ടല്ല; കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ പടുത്തുയര്‍ത്താന്‍ അഹോരാത്രം യത്നിച്ച സഖാവിണ്റ്റെ ശില്‍പ്പത്തെ തങ്ങള്‍ക്കുവേണ്ടെന്ന്‌ ഒരിക്കലെങ്കിലും പറഞ്ഞ സി പി ഐയുടെ നിലപാട്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌.......... more details: 09895982345