'മഴ'യെത്തും മുമ്പെ 'കുട'ത്തുള്ളിക്കിലുക്കം...
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പലപ്പോഴും 'ഒരു കുട'യ്ക്ക് സ്ഥാനമുണ്ട്. ഈ കുട പിന്നീട് ചില കഥകളില്‍ കഥാപാത്രമായും മാറിയിട്ടുണ്ട്. കുടയുടെ കഥ അതോടെ തീരുന്നില്ല. കഥയില്‍ നിന്ന് വഴിമാറി ജീവിതത്തിലും മാനവണ്റ്റെ സന്തതസഹചാരിയായി മാറിയ ശീലക്കുടകള്‍ ഓരോ മഴക്കാലത്തും വിപണിയില്‍ വിപ്ളവം തീര്‍ക്കുകയാണ്. കുട പലര്‍ക്കും ഗൃഹാതുരത്വത്തിണ്റ്റെ നനുത്ത കനവാണ്. പാടവരമ്പിലൂടെ മഴവെള്ളം തെറ്റിച്ച് ചങ്ങാതികള്‍ക്കൊപ്പം സ്കൂളിലേയ്ക്ക് നീങ്ങുന്ന പഴയ ബ്ളാക്ക് ആണ്റ്റ് വൈറ്റ് ചിത്രം. മൂര്‍ദ്ധാവിലേയ്ക്ക് വീഴാനൊരുങ്ങുന്ന മഴത്തുള്ളിയെ തട്ടിമാറ്റാന്‍ കഴിയാതെ കൂമ്പിപ്പോയ ചേമ്പിലകള്‍ കുടയുടെ ആദ്യപ്രതീകമാവാം. പിന്നീട് ഓലക്കുടയും ശീലക്കുടയും ചൂടിയ മലയാളികള്‍ കുടയൊരു ശീലമാക്കിയത് പുതുമയല്ല. മാനം കറുക്കുമ്പോള്‍ മനസ് തെളിയുന്ന ഒരുകൂട്ടര്‍ നമ്മോടൊപ്പമുണ്ട്. കറുത്തശീലയില്‍ കമ്പിമുറുക്കി ജീവിതത്തിണ്റ്റെ ഊടും പാവും നെയ്യുന്നവര്‍. ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളില്‍ നിന്നാണ് ഇവരുടെ ജീവിതമാര്‍ഗ്ഗം ഉരുത്തിരിയുന്നത്. ഒപ്പം പുതുമയുള്ള ആശയങ്ങളും. ബഹുവര്‍ണ്ണങ്ങളിലും വിവിധ രൂപങ്ങളിലും കുടകള്‍ നിരത്തുകള്‍ കീഴടക്കുന്നത് ഇവരുടെ കലാവിരുതിലൂടെയാണ്. അന്നന്നുള്ള അന്നത്തിണ്റ്റെ വകതേടി കുടവിപണിയുടെ അകത്തളങ്ങളില്‍ ഒളിച്ചിരിക്കുന്ന ഇവരാണ് മഴയുടെ ദുരിതകാലത്തിന് കാവല്‍ നില്‍ക്കുന്നത്. ഒരുകാലത്ത് വാണിജ്യനഗരമായിരുന്ന കിഴക്കിണ്റ്റെ വെനീസിനിപ്പോള്‍ 'കുടനിര്‍മ്മാണ'മാണ് വാണിജ്യത്തില്‍ ആകെയുള്ള ആധിപത്യം. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്ക് തൊട്ടുപിന്നാലെ തുടങ്ങിയ ആലപ്പുഴയുടെ 'കുടപ്പെരുമ' കടലുകളേഴും കടന്ന് വിശ്വമാകെ വ്യാപിക്കുകയാണ്. ഈ സീസണിലെ പുതുമഴയ്ക്ക് മുമ്പുതന്നെ വിപണി കീഴടക്കിയതും ആലപ്പുഴയിലെ രണ്ടു പ്രമുഖ കുടനിര്‍മ്മാണ കമ്പനികളാണ്. കുടയെന്നാല്‍ പോപ്പിയെന്നും ജോണ്‍സെന്നും മാറിക്കഴിഞ്ഞു കുട്ടികളുടെ മനസിലെ കുടസങ്കല്‍പ്പം. കുടവിപണനരംഗത്ത് കേരളത്തിണ്റ്റെ ആദ്യ കാല്‍വയ്പ്പായ കൊടുങ്ങല്ലൂരിലെ ഹിന്ദുസ്ഥാന്‍ അമ്പ്രല്ല മാര്‍ട്ട് ഒരുക്കിയ പാതയിലൂടെയാണ് പിന്നീട് പല കമ്പനികളും മഴത്തുള്ളികള്‍ തെറിപ്പിച്ചത്. നിരവധി ഘട്ടങ്ങളിലായി രൂപാന്തരം പ്രാപിച്ച കുടവിപണി ഇന്ന് സംസ്ഥാനത്തെ വാന്‍ വ്യവസായമായിക്കഴിഞ്ഞു. ഒരു സീസണില്‍ കേരളത്തില്‍ മാത്രം 1.2 കോടി കുടകള്‍ വില്‍ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും എത്ര കുടകള്‍ വിറ്റുപോകുന്നുവെന്ന് കൃത്യമായി കണക്കെടുക്കാന്‍ കഴിയില്ലെന്ന് ഓള്‍ ഇന്ത്യ അമ്പ്രല്ല ഫെഡറേഷന്‍ പ്രസിഡണ്റ്റ് ടി വി സ്കറിയ പറയുന്നു. വൈവിധ്യമാണ് കുടവിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ നിലനില്‍പ്പ്. വേനലിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ തന്നെ വിപണി കീഴടക്കുന്ന പരസ്യതന്ത്രങ്ങളുമായി ഇവര്‍ രംഗത്തെത്തും. അങ്ങനെ മലയാളിയുടെ മനസില്‍ മഴക്കാലം കുടക്കാലമാക്കി മാറ്റും. നനയുമ്പോള്‍ ചിത്രം തെളിയുന്ന വര്‍ണ്ണക്കുടകളും വെള്ളം ചീറ്റുന്ന കുടകളും സ്വന്തമാക്കി 'വിജയിച്ച കുട്ടികളുടെ' മനസുകണ്ടാണ് പ്രമുഖ ബ്രാന്‍ഡുകള്‍ പരസ്യത്തിന് രൂപം നല്‍കുന്നത്. 'വടികൊണ്ടു തല്ലല്ലെ സാറെ, കുട കൊണ്ട് തല്ലിക്കോ വേണേ'ലെന്ന് കേരളത്തിലെ കുട്ടികളെക്കൊണ്ട് പാടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത് ഉദാഹരണം. 'കുഞ്ഞാഞ്ഞ'യെന്നാലെന്തെന്ന് മലയാളികളുടെ മനസില്‍ ചോദ്യചിഹ്നമിട്ടാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പ്രമുഖ കുടകമ്പനി അത്തവണ തങ്ങളുടെ വരവറിയിച്ചത്. അമ്പത് രൂപ മുതല്‍ തൊള്ളായിരം രൂപവരെയുള്ള കുടകള്‍ ഇന്ന് വിപണിയിലുണ്ട്. ഇതില്‍ ഭൂരിഭാഗവും പുറത്തിറക്കിയത് ആലപ്പുഴയിലെ പോപ്പി, ജോണ്‍സ് കമ്പനികളാണ്. ഒരു തവണ പുറത്തിറങ്ങുന്ന ഫാഷന്‍ അടുത്ത സീസണില്‍ എല്ലാ കമ്പനികളുടെയും സ്വന്തമാകുമെന്നതാണ് കുടവിപണിയിലെ പ്രത്യേകത. അതുകൊണ്ടുതന്നെ ഓരോ മഴക്കാലത്തും പുതുമകള്‍ സമ്മാനിക്കാന്‍ ഇവര്‍ മത്സരിക്കുകയാണ്. ഫുള്‍ ഓട്ടോമാറ്റിക് കുടകളാണ് ഇത്തവണ വിപണിയിലെ പ്രധാന ആകര്‍ഷണം. ഒറ്റ സ്വിച്ചില്‍ കുട പൂര്‍ണ്ണമായും തുറക്കാനും അടയ്ക്കാനുമുള്ള സംവിധാനമാണ് ഇതിനുള്ളത്. ഹാണ്റ്റ് ഫ്രീ ജമ്പ് കുടകള്‍ ഇത്തവണത്തെ പുതുമയാണ്. വസ്ത്രങ്ങളിലോ ബാഗുകളിലോ കൊളുത്തിയിടാവുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഇവ രണ്ടും വിപണിയില്‍ വിജയക്കുതിപ്പ് നടത്തുമ്പോള്‍ ആലപ്പുഴയുടെ ആധിപത്യത്തിന് മാറ്റ് കൂടുന്നു. വിദേശരാജ്യങ്ങളില്‍ പോപ്പിയും ജോണ്‍സുമൊന്നും പുതിയ പേരല്ല. വര്‍ഷങ്ങളായി വിദേശവിപണിയിലും തങ്ങളുടെ സാന്നിദ്ധ്യം ഈ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. 1954-ല്‍ തയ്യില്‍ അബ്രഹാം വര്‍ഗ്ഗീസ് എന്ന 'കുടപ്രേമി' തുടങ്ങിവച്ച സെണ്റ്റ് ജോര്‍ജ് കമ്പനിയാണ് പിന്നീട് പോപ്പിയും ജോണ്‍സുമായി വേര്‍തിരിഞ്ഞത്. 95-ല്‍ അബ്രഹാം വര്‍ഗ്ഗീസിണ്റ്റെ പിന്‍മുറക്കാരായ ടി വി സ്കറിയയും ഡോ. തയ്യില്‍ എബ്രഹാമും രൂപംകൊടുത്തതാണ് പോപ്പിയും ജോണ്‍സും. മഴയുടെ ആരവം അടങ്ങുമ്പോള്‍ കുട മടക്കുന്ന മലയാളിക്ക് അടുത്ത മഴയ്ക്ക് ചൂടാനുള്ള കുടയുടെ ശീലകള്‍ ഇപ്പോള്‍ തന്നെ കരുതിവയ്ക്കുന്നതിന് പുതുമകള്‍ തേടുന്ന തിരക്കിലാണ് കുടനിര്‍മ്മാതാക്കള്‍. more details 09895982345
No comments:
Post a Comment